ഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ഏപ്രിൽ 6-ന് യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. സൗമ്യ സാഗർ സമൽ എന്ന യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ സുഭശ്രീ ബെഹ്‌റയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Odisha Husband Murder Case). സുഭശ്രീയുടെ വിവാഹേതര ബന്ധങ്ങൾ ഭർത്താവ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
18 മാസം മുൻപായിരുന്നു സൗമ്യയും സുഭശ്രീയും തമ്മിലുള്ള പ്രണയവിവാഹം. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ പ്രീതി പ്രവ എന്ന പെൺകുട്ടിയുമായി സുഭശ്രീ പ്രണയത്തിലായിരുന്നു. പ്രീതിയുടെ വീട്ടിലെ നിത്യസന്ദർശകയായ സുഭശ്രീ അവിടെ വെച്ച് പ്രീതിയുടെ കസിനായ തപസ് കുമാർ ഖിലാറുമായും ബന്ധത്തിലായി. വിവാഹശേഷവും സുഭശ്രീ ഈ രണ്ട് ബന്ധങ്ങളും രഹസ്യമായി തുടർന്നു. തപസിനൊപ്പം സുഭശ്രീ പലയിടങ്ങളിലും യാത്ര ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
തന്റെ ഭാര്യയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് സൗമ്യ അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് സൗമ്യ ശക്തമായി എതിർക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സുഭശ്രീയോട് വിവാഹമോചനം നേടാൻ തപസ് ആവശ്യപ്പെട്ടെങ്കിലും സൗമ്യ സമ്മതിച്ചില്ല. തുടർന്ന് സൗമ്യയെ വകവരുത്താൻ തപസ് തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിനായി 49,000 രൂപ നൽകി തോക്ക് സംഘടിപ്പിക്കാൻ പ്രീതിയാണ് സഹായിച്ചത്. ഏപ്രിൽ 6-ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൗമ്യയെ ബൈക്കിലെത്തിയ തപസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സുഭശ്രീ, തപസ്, പ്രീതി എന്നിവർക്ക് പുറമെ കൊലപാതകത്തിനായി തോക്ക് എത്തിച്ചു നൽകിയ സൂരജ് സിംഗ്, അങ്കിത് താക്കൂർ എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
Summary: Odisha police have arrested five individuals, including Subhasree Behera, for the murder of her husband, Soumya Sagar Samal, in Jajpur. Investigation revealed that Subhasree was involved in a triangular extramarital relationship with her long-time partner Priti and Priti’s cousin Tapas. When Soumya opposed these affairs and refused a divorce, Tapas plotted the murder. On April 6, Tapas shot Soumya dead while he was returning from work. The weapon suppliers were also arrested in the crackdown.

