വാഷിംഗ്ടൺ: ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനുമായുള്ള ഭാവി ചർച്ചകളിൽ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ലോറിഡയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അവർ ചർച്ചകൾക്കായി തിരിച്ചുവന്നാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല. അവർ വന്നില്ലെങ്കിലും ഞാൻ സന്തുഷ്ടനാണ്,” ട്രംപ് പറഞ്ഞു.(Don’t care if they come back for talks or not, Trump against Iran)
ഇറാൻ ഇപ്പോഴും ആണവായുധം നിർമ്മിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രംപ് ആരോപിച്ചു. 21 മണിക്കൂർ നീണ്ട ചർച്ചകളിൽ ഇറാൻ്റെ ഈ ലക്ഷ്യം വ്യക്തമായതാണ്. എന്നാൽ ഇറാനെ ഒരിക്കലും ആണവശക്തിയാകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നിലവിൽ ഇറാൻ വളരെ നിസ്സഹായമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസമായി അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളിൽ ഇറാൻ്റെ പ്രതിരോധ ശേഷി തകർന്നതായി ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ മിസൈൽ-ഡ്രോൺ നിർമ്മാണ ശേഷി ഗണ്യമായി കുറഞ്ഞു. സൈന്യം വലിയ തിരിച്ചടി നേരിട്ടു. ആക്രമണങ്ങളിൽ അമേരിക്ക വലിയ തോതിൽ മിതത്വം പാലിച്ചിട്ടുണ്ടെന്നും പാലങ്ങളും മറ്റും തകർക്കാതെ മാന്യമായാണ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൻ്റെ കാര്യത്തിൽ ഇറാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി ട്രംപ് കുറ്റപ്പെടുത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രകാരം കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ പറഞ്ഞിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇറാന്റെ നേതൃത്വത്തെ ‘നുണയന്മാർ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്‌ലാമാബാദ് ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യതകൾ ഏറുകയാണ്.

