കണ്ണൂർ: മക്കളെ പഠിച്ചു വളരാൻ വിട്ട കലാലയങ്ങളിൽ വെച്ച് അവരെ നഷ്ടമായ രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയാണ്, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിതിൻ രാജിന്റെ വീട് സന്ദർശിച്ചത്. മകൻ മരിച്ച ശേഷം ഇതാദ്യമായാണ് താൻ ഒരു കാര്യത്തിനായി വീടിന് പുറത്തിറങ്ങുന്നതെന്ന് ഷീബ പറഞ്ഞു.(Two mothers with the same pain, Sidharthan’s mother visits Nitin Raj’s house)
സിദ്ധാർത്ഥന്റെ കേസിൽ കൃത്യമായ നീതിയും ശിക്ഷയും നടപ്പായിരുന്നെങ്കിൽ നിതിൻ രാജിന്റെ മരണം സംഭവിക്കില്ലായിരുന്നുവെന്ന് ഷീബ പറഞ്ഞു. കുറ്റവാളികൾക്ക് ഇപ്പോൾ നിയമത്തെ പേടിയില്ല. എന്ത് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ടെന്നും ജോലിയിൽ തിരികെ കയറാമെന്നും അവർക്കറിയാമെന്നും അവർ കുറ്റപ്പെടുത്തി.
പൂക്കോട് കോളേജിലെ ഡീൻ അടക്കമുള്ളവരെ തിരിച്ചെടുത്തത് ചൂണ്ടിക്കാട്ടിയ ഷീബ, നിതിൻ രാജിന്റെ കേസിൽ അധ്യാപകർക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി വെറും പുകമറയാണെന്ന് ആരോപിച്ചു. സിദ്ധാർത്ഥന്റേത് സ്വാഭാവിക മരണമാണെന്ന് ആദ്യം വരുത്തിത്തീർക്കാൻ ശ്രമിച്ചതുപോലെ നിതിൻ രാജിന്റെ കാര്യത്തിലും നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. സിദ്ധാർത്ഥൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പലതും എവിടെയാണെന്ന് ഇപ്പോഴും അധികൃതർക്ക് മറുപടിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഞങ്ങൾ എന്ത് പ്രാർത്ഥിച്ചോ അത് നടന്നിട്ടില്ല. എന്റെ മകന് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കരുതേ എന്നായിരുന്നു പ്രാർത്ഥന. പക്ഷേ നിതിനും ജീവൻ നഷ്ടമായി. ആ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് നന്നായി അറിയാം. അവരെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്, എന്നും ഷീബ പറഞ്ഞു.

