കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Nitin Raj’s funeral today, Family makes serious allegations against teachers)
ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായി ആണ് നടപടിയെടുത്തത്. നിതിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. അധ്യാപകരിൽ നിന്ന് നിതിൻ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നതായി അച്ഛൻ പറഞ്ഞു.
ജാതിയുടെയും നിറത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ അധ്യാപകർ മകനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

