തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതി നൽകിയ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു (BJP Suspends Bindu Vinayakumar). തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർക്ക് പണം നൽകാൻ എത്തിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബിന്ദുവിന്റെ പരാതി. ശോഭ തന്നോട് അസഭ്യം പറയുകയും “കരണം അടിച്ചു പൊളിക്കും”, “പണിക്കുറ്റം തീർക്കും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതിന്റെ ഫോൺ റെക്കോർഡും അവർ പുറത്തുവിട്ടിരുന്നു.
പാലക്കാട്ടെ പണമിടപാടിൽ തനിക്ക് പങ്കില്ലെന്നും ശോഭയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റാരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവയ്ക്കാനാണ് ശോഭ ശ്രമിക്കുന്നതെന്നും ബിന്ദു ആരോപിച്ചു.
ആലപ്പുഴ ബിജെപിയിൽ നിലനിൽക്കുന്ന ആഭ്യന്തര കലഹങ്ങളിലേക്കും ബിന്ദു വിരൽ ചൂണ്ടിയിരുന്നു. ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വന്ന് പണം പിരിക്കുന്നതായി ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശോഭയുടെ പക്ഷത്തേക്ക് മാറാൻ താൻ തയ്യാറാകാത്തതാണ് ഈ ശത്രുതയ്ക്ക് കാരണമെന്നും സംസ്ഥാന നേതൃത്വത്തിന് പോലും ശോഭയുടെ ധാർഷ്ട്യത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിന്ദു വിമർശിച്ചു.
പാലക്കാട് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പാർട്ടിക്കുള്ളിലെ ഈ പരസ്യമായ ഏറ്റുമുട്ടലും നടപടിയും ബിജെപിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നത്.
Story Summary:
The BJP has suspended Bindu Vinayakumar, an Alappuzha North district committee member, following her complaint against leader Sobha Surendran. The action was taken by State President Rajeev Chandrasekhar on grounds of repeated indiscipline. Bindu had recently released a voice note alleging that Sobha threatened her over the phone regarding the ‘money-for-votes’ controversy in Palakkad. Bindu also alleged internal rifts and unauthorized fund collection by Sobha in Alappuzha as reasons for the hostility.

