ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്ര സർക്കാർ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും പാർട്ടി കുറ്റപ്പെടുത്തി. സംവരണത്തെ സെൻസസുമായും മണ്ഡല പുനർനിർണ്ണയവുമായും ബന്ധിപ്പിക്കുന്നത് സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കാനേ ഉപകരിക്കൂ എന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.(Political drama, CPM PB on Women’s Reservation Bill)
സെൻസസും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന വരാനിരിക്കുന്ന 2029-ലെ പൊതുതിരഞ്ഞെടുപ്പിലും സംവരണം ഇല്ലാതാക്കും. പ്രഖ്യാപനം വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും സെൻസസ് നടപടികളോ ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരണമോ നടന്നിട്ടില്ല.
പ്രതിപക്ഷ പാർട്ടികളുമായോ സംസ്ഥാനങ്ങളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്താനുള്ള നീക്കം ഗൗരവകരമായ ചർച്ചകൾ ആവശ്യപ്പെടുന്ന വിഷയമാണ്. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വിപുലമായ സംവാദം ആവശ്യമാണെന്ന് സിപിഎം ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രത്തിന് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ സംവരണത്തെ സെൻസസിൽ നിന്നും മണ്ഡല പുനർനിർണ്ണയത്തിൽ നിന്നും വേർപെടുത്തണം. ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാൽ 2029 മുതൽ തന്നെ രാജ്യത്ത് വനിതാ സംവരണം പ്രായോഗികമാക്കാൻ സാധിക്കുമെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കുന്ന നിയമനിർമ്മാണത്തിന് സിപിഎം എന്നും പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇപ്പോഴത്തെ കേന്ദ്ര നീക്കം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും പാർട്ടി വ്യക്തമാക്കി.

