ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും തുടർച്ചയായി ആക്ഷേപിക്കുന്ന ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല കാര്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി. (If the party is further attacked, things will be revealed, Saji Cherian warns G Sudhakaran )
പ്രസ്ഥാനം വിട്ടുപോയ പ്രമുഖർ പോലും പാർട്ടിയോടുള്ള ആദരവ് കാത്തുസൂക്ഷിക്കാറുണ്ട്. എന്നാൽ സുധാകരൻ ഇപ്പോൾ ശുദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പാർട്ടിയെ വഞ്ചിച്ചു. ഒന്നര വർഷം മുൻപേ കെ.സി. വേണുഗോപാലുമായി സുധാകരൻ കരാർ ഉണ്ടാക്കിയിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ 24 മണിക്കൂർ കൊണ്ട് അദ്ദേഹം വലതുപക്ഷമായി മാറി. സുധാകരനെ കൂടെക്കൂട്ടിയതിന് കെ.സി. വേണുഗോപാൽ ആറു മാസത്തിനകം പശ്ചാത്തപിക്കേണ്ടി വരുമെന്നും സജി ചെറിയാൻ പരിഹസിച്ചു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സുധാകരൻ മര്യാദകേടാണ് പറയുന്നത്. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. താൻ സുധാകരന്റെ നിഴലായി നിന്ന കാലമാണത്. തിരിച്ചൊരു ആരോപണം താൻ ഉന്നയിച്ചാൽ സുധാകരന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം എംഎൽഎമാർ കോടീശ്വരന്മാരാണെന്ന സുധാകരന്റെ ആരോപണത്തെ സജി ചെറിയാൻ തള്ളി. സുധാകരന്റെ ആസ്തിയുടെ 25-ൽ ഒന്ന് പോലും ഒരു എംഎൽഎയ്ക്കുമില്ല. അഞ്ച് രൂപ കിട്ടിയാൽ പോക്കറ്റിലിടുന്ന സ്വഭാവം സുധാകരന്റേതാണ്. പാർട്ടിയുടെ ആനുകൂല്യത്തിൽ എംഎൽഎ പെൻഷൻ വാങ്ങുന്ന സുധാകരൻ പാർട്ടിയെ തന്നെ തള്ളിപ്പറയുന്നത് നീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറിയുടെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സുധാകരന്റെ നിലപാട് സംസ്കാരശൂന്യമാണ്. ഈഴവ വോട്ടുകളിൽ ഭിന്നതയുണ്ടാക്കാനാണ് ഇത്തരം നാറിയ വർത്തമാനം അദ്ദേഹം പറയുന്നത്. ചെയ്ത വഞ്ചനയ്ക്ക് സുധാകരൻ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ടാകും. ആലപ്പുഴയിലെ എട്ട് മണ്ഡലങ്ങളും എൽഡിഎഫ് നിലനിർത്തും. ഹരിപ്പാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും പിണറായി വിജയന്റെ നേതൃമികവിനെ ജനങ്ങൾ അംഗീകരിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.

