പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ചാരസംഘടനയായ സിഐഎയെ ഇവർ ഇമെയിൽ വഴി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബക്സർ ജില്ലയിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.(Conspiracy to assassinate PM Modi, 3 people arrested in Bihar)
ബക്സർ സ്വദേശിയായ അമൻ തിവാരിയാണ് അറസ്റ്റിലായവരിൽ പ്രധാനിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയുണ്ടെന്നും ഇതിനായി വലിയ തുക പാരിതോഷികം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സിഐഎയ്ക്ക് ഇമെയിൽ അയച്ചിരുന്നു. വെറും 22 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാമെന്നാണ് ഇവർ ഇമെയിലിൽ അവകാശപ്പെട്ടത്.
പ്രതിയായ അമൻ തിവാരി 2022-ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. യുവാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ച ബക്സർ എസ്പി ശുഭം ആര്യ, പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അറിയിച്ചു. റെയ്ഡിൽ ഇവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ തെളിവുകൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

