ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. കേന്ദ്രമന്ത്രിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ചകൾ മുതൽ ലാവ്ലിൻ കേസ് വരെ നീളുന്ന പത്ത് കടുത്ത ചോദ്യങ്ങളാണ് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്.(KC Venugopal with 10 crucial questions for the Chief Minister)
ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അജണ്ട എന്തായിരുന്നു? ഇതിന് പിന്നിൽ രാഷ്ട്രീയമായ ‘ഡീൽ’ ഉണ്ടോ? ഔദ്യോഗിക പദവിക്ക് പുറത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിക്ക് പുറത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? എന്തിനായിരുന്നു അത്?
സിപിഐയുടെ എതിർപ്പിനെപ്പോലും മറികടന്ന് ബിജെപി സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാൻ വാശിപിടിക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണ് എന്നും അദ്ദേഹം ചോദിച്ചു. തൊഴിലാളി വിരുദ്ധമെന്ന് ആക്ഷേപമുള്ള ലേബർ കോഡ് നടപ്പിലാക്കാൻ രഹസ്യമായി നീക്കം നടത്തുന്നതും തൊഴിലാളി യൂണിയൻ രജിസ്ട്രേഷൻ ഫീസ് 1000 രൂപയിൽ നിന്ന് 10,000 രൂപയാക്കി ഉയർത്തിയതും ആരെ തൃപ്തിപ്പെടുത്താനാണ്എന്നും ചോദിച്ച അദ്ദേഹം, സുപ്രീം കോടതിയിൽ ലാവ്ലിൻ കേസ് 40-ലധികം തവണ മാറ്റിവെക്കുന്നത് കേന്ദ്ര സർക്കാരുമായുള്ള ‘ഡീലിന്റെ’ ഭാഗമാണോ എന്നും ആരാഞ്ഞു. മോദി എന്ന് പേരെടുത്ത് പറയാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് ഇതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം മരവിപ്പിച്ചതും കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ചതും തമ്മിൽ ബന്ധമുണ്ടോ? മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ.ഡി. നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും തൃശൂർ പൂരം അട്ടിമറിച്ച് ബിജെപിക്ക് വിജയിക്കാൻ വഴിയൊരുക്കിയെന്നും ആരോപണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടിയാണ് സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പാതിവഴിയിൽ നിലച്ചത് ആരുടെ ഇടപെടൽ മൂലമാണ്? അന്വേഷണ ഏജൻസികൾക്കെതിരെ സർക്കാർ നിയമിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ ഇപ്പോൾ എവിടെയാണ് എന്നിവയും ചോദ്യങ്ങളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിന്റെ ബാക്കിപത്രമായി ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളാണിതെന്ന് വേണുഗോപാൽ കത്തിൽ വ്യക്തമാക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് ഈ ‘ഡീൽ’ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളിയായേക്കാം.

