ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ‘ശവംതീനികൾ’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds and telling lies)
നാലേമുക്കാൽ വർഷം പെൻഷൻ വിഹിതത്തിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാത്തവർ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോൾ 400 രൂപ കൂട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശൻ പറഞ്ഞു. പെൻഷൻ 2500 രൂപയാക്കുമെന്നും റബ്ബറിന് 250 രൂപ താങ്ങുവില നൽകുമെന്നുമുള്ള വാഗ്ദാനങ്ങൾ എൽഡിഎഫ് ലംഘിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ളവ അട്ടിമറിച്ചു. കേരളത്തിലെ ആരോഗ്യരംഗത്തെ എൽഡിഎഫ് വെന്റിലേറ്ററിലാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജില്ലയിൽ ഭൂമി പ്രശ്നങ്ങൾ ഇപ്പോഴും രൂക്ഷമാണെന്നും പട്ടയ കേസുകൾ ഹൈക്കോടതിയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പച്ചക്കള്ളമാണ് റിപ്പോർട്ടിൽ എഴുതിവെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന സിപിഐഎം നിലപാടിനെയും സതീശൻ ചോദ്യം ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം, ഗെയിൽ പദ്ധതികൾ തുടങ്ങിയപ്പോൾ അത് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. അന്ന് തട്ടിപ്പാണെന്ന് പറഞ്ഞ പദ്ധതിയുടെ പേരിൽ ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

