കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക ‘ഡീൽ’ ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തിന് അഴിമതിയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.(Secret deal between LDF and BJP, lashes out Priyanka Gandhi)
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രിയെ തൊടുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെ ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ് കേസുകളുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ അത് കാണുന്നില്ല. എൽ.ഡി.എഫും ബി.ജെപിയും തമ്മിലുള്ള രഹസ്യധാരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങൾക്ക് വ്യക്തമാകും, പ്രിയങ്ക പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. തന്റെ പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്നവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് പ്രിയങ്ക സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി ലഭിച്ചു. വിലക്കയറ്റം മുൻപത്തേക്കാൾ രൂക്ഷമായോ?എന്നതിന് അതേ എന്ന് മറുപടി പറഞ്ഞു. എത്രപേർക്ക് ഈ സർക്കാരിനെ മാറ്റണമെന്ന് ആഗ്രഹമുണ്ട് എന്നതിന് വലിയ ആരവത്തോടെ സദസ്സ് പിന്തുണ നൽകി. കേരളത്തിലെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ച് പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞു. വിദ്യസമ്പന്നരായ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സംസ്ഥാനത്തിന് പുറത്ത് പോകേണ്ട അവസ്ഥയാണെന്ന് അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകർ കേരളത്തിൽ നിന്നുള്ളവരായിട്ടും സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു കിടക്കുകയാണെന്ന് പ്രിയങ്ക വിമർശിച്ചു. വയനാടിന്റെ എം.പി എന്ന നിലയിൽ കേരളത്തിന്റെ സാമൂഹ്യമായ ഇഴയടുപ്പവും മതസൗഹാർദ്ദവും ലോകത്തിന് മാതൃകയാണെന്നും എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ ഭരണം അഴിമതിയും അത്യാഗ്രഹവുമാണ് സംസ്ഥാനത്ത് നിറച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

