കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗൺസ്‌മെന്റും എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.(Announcement controversy, TP Ramakrishnan says no violation of rules; replies to Election Commission)
പേരാമ്പ്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തിൽ പരാതി നൽകിയത് ഇടതുപക്ഷമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിനായി ഉപയോഗിച്ച വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും അനൗൺസ്‌മെന്റുകളുടെ റെക്കോർഡിംഗും തെളിവായി ഹാജരാക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി. രാമകൃഷ്ണന് യുവനേതാവായ ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇത്തരം വിവാദങ്ങൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്.

