വാഷിങ്ടൺ: ഇറാൻ്റെ അതിർത്തിക്കുള്ളിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അമേരിക്കൻ കേണലിനെ സാഹസികമായ തിരച്ചിൽ-രക്ഷാദൗത്യത്തിലൂടെ മോചിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ദൗത്യങ്ങളിലൊന്നാണ് ഞായറാഴ്ച നടന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.(US rescue of missing pilot in Iran was a heroic act, Trump says it demonstrated air superiority)
ഇറാനിലെ ദുർഘടമായ മലനിരകളിൽ കുടുങ്ങിപ്പോയ കേണലിനെ ശത്രുസൈന്യം വളയാൻ ശ്രമിക്കുന്നതിനിടെയാണ് യുഎസ് സൈന്യം മിന്നൽ വേഗത്തിൽ ഇടപെട്ടത്. മണിക്കൂറുകളോളം നീണ്ട തത്സമയ ട്രാക്കിംഗിലൂടെയും ഏകോപനത്തിലൂടെയുമാണ് ദൗത്യം ആസൂത്രണം ചെയ്തത്. വാർ സെക്രട്ടറി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പൈലറ്റിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
ട്രംപിന്റെ നിർദ്ദേശപ്രകാരം അത്യാധുനിക ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ ഈ മേഖലയിലെ വ്യോമാതിർത്തി സുരക്ഷിതമാക്കാൻ വിന്യസിച്ചു. കനത്ത സുരക്ഷാ വലയത്തിൽ രക്ഷാസംഘം പൈലറ്റ് ഇരുന്ന സ്ഥലത്തെത്തുകയും പരിക്കേറ്റ അദ്ദേഹത്തെ വേഗത്തിൽ അവിടെ നിന്ന് മാറ്റുകയും ചെയ്തു. പൈലറ്റ് ഇപ്പോൾ സുരക്ഷിതനാണെന്ന് ട്രംപ് അറിയിച്ചു.
ശനിയാഴ്ച മറ്റൊരു പൈലറ്റിനെ കൂടി രക്ഷപ്പെടുത്തിയിരുന്നെങ്കിലും രണ്ടാമത്തെ ദൗത്യത്തെ ബാധിക്കുമെന്ന് കരുതി വിവരം പുറത്തുവിട്ടിരുന്നില്ല. ഈ രണ്ട് ദൗത്യങ്ങളിലും ഒരു അമേരിക്കൻ സൈനികന് പോലും ജീവഹാനിയോ പരിക്കോ പറ്റിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. “നമ്മൾ അദ്ദേഹത്തെ തിരിച്ചുപിടിച്ചു! ശത്രുക്കൾ വളയുമ്പോഴും അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല. ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളുമായി ഡസൻ കണക്കിന് വിമാനങ്ങളാണ് അയാളെ തേടി പോയത്. ഇറാനിയൻ ആകാശത്ത് നമുക്ക് പൂർണ്ണമായ ആധിപത്യമുണ്ടെന്ന് ഈ ദൗത്യങ്ങൾ തെളിയിക്കുന്നു. ഏതൊരു അമേരിക്കക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്,” എന്ന് ട്രംപ് പറഞ്ഞു.

