തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വികസിത നേമത്തേക്ക്’ സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി, മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അക്കമിട്ടു നിരത്തിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.(The reason for not giving Rs 1500 crore should be clarified, Minister V Sivankutty welcomes PM Modi to Nemom )
പ്രധാനമന്ത്രി കടന്നുപോകുന്ന കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെയുള്ള പാതയിലെ ഓരോ വികസന പദ്ധതിയും താൻ നടപ്പിലാക്കിയതാണെന്ന് ശിവൻകുട്ടി അവകാശപ്പെട്ടു. 18 കോടിയുടെ ചാല ഐടിഐ, ചാല സ്കൂളിന്റെ പുതിയ കെട്ടിടം (4.80 കോടി), കരമന ബോയ്സ് ആന്റ് ഗേൾസ് സ്കൂളുകളിലെ ബഹുനില മന്ദിരങ്ങൾ, കരിയർ ഡെവലപ്മെന്റ് സെന്റർ (6 കോടി) എന്നിവ പ്രധാനമന്ത്രിക്ക് നേരിൽ കാണാമെന്ന് മന്ത്രി കുറിച്ചു.
കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള റോഡ് സൗന്ദര്യവൽക്കരണം (5 കോടി), ആഴാങ്കൽ നടപ്പാത (16 കോടി), വനിതാ പോളിടെക്നിക്കിലെ പുതിയ മന്ദിരങ്ങൾ (12 കോടി) എന്നിവയും മന്ത്രി ചൂണ്ടിക്കാട്ടി. സ്വാഗതത്തിനൊപ്പം തന്നെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങളും ശിവൻകുട്ടി ഉയർത്തിയിട്ടുണ്ട്. എസ്എസ്കെ പദ്ധതിക്കായി കേരളത്തിന് നൽകേണ്ട 1500 കോടി രൂപയുടെ കുടിശിക നൽകാത്തതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണം. പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കുള്ള ഈ സഹായം നിഷേധിച്ചിട്ടും, അവിടെ ജോലി ചെയ്യുന്ന 7,000-ത്തോളം പേർക്ക് ശമ്പളം നൽകുന്നത് കേരളമാണ്, മന്ത്രി കുറിച്ചു.
കേന്ദ്ര സഹായം നിഷേധിച്ച എസ്എസ്കെയുടെ സ്റ്റേറ്റ് ഓഫീസ് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പണിതുയർത്തിയത് റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിക്ക് കാണാനാകുമെന്നും അദ്ദേഹം പരിഹസിച്ചു. വികസിത നേമം നേരിൽ കാണാൻ എത്തുന്ന പ്രധാനമന്ത്രിക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

