കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ എഐസിസി പ്രതിനിധിയും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പ്രകടനപത്രിക പ്രകാശനം ചെയ്തു.(Special law for the protection of customs, UDF releases manifesto with big promises)
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരും. ദേവസ്വം ബോർഡുകളെ അഴിമതി മുക്തമാക്കാൻ കർശന നടപടികൾ സ്വീകരിക്കും. റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തും. കർഷകർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അവകാശമായി പ്രഖ്യാപിക്കും. വിശപ്പുരഹിത കേരളത്തിനായി സംസ്ഥാനത്തുടനീളം ‘ഇന്ദിര കാന്റീൻ’ പദ്ധതി വ്യാപിപ്പിക്കും. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി വർദ്ധിപ്പിക്കും. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി ക്യാമ്പസുകളിൽ റാഗിങ് തടയാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. സാമൂഹിക ഐക്യവും സമാധാനവും ഉറപ്പാക്കാൻ സമാധാന വകുപ്പും സഹിഷ്ണുതാ വകുപ്പും പുതുതായി രൂപീകരിക്കും.
സാധാരണക്കാരായ വോട്ടർമാരെയും കർഷകരെയും വിശ്വാസികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. “വികസിതവും സുരക്ഷിതവുമായ കേരളം” എന്ന ലക്ഷ്യത്തോടെയാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

