തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election, LDF – UDF manifestos to be released today)
മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വെച്ചാണ് എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്നത്. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ക്ഷേമപെൻഷനുകളിലെ വർധനവടക്കം പ്രധാന വാഗ്ദാനങ്ങളാകും.
കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർ ചേർന്ന് യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കും. നേരത്തെ പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരണ്ടി’ക്ക് പുറമെ മധ്യവർഗത്തെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ ചിറയിൻകീഴിലെ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ജില്ലയിലെ പ്രധാന പ്രചാരണ പരിപാടികളിൽ ഭാഗമാകും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന വമ്പൻ പൊതുസമ്മേളനത്തെ പ്രിയങ്ക അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തും. വരും ദിവസങ്ങളിൽ മറ്റു ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ കേരളം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ പോരാട്ടഭൂമിയായി മാറും.

