തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 9-ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.(Assembly elections, Labour Commissionerate announces paid holiday on April 9)
അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനത്തിൽ കുറവ് വരുത്താനോ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനോ പാടില്ല. സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലാളികൾക്ക് വോട്ട് രേഖപ്പെടുത്താൻ അവധിക്ക് അർഹതയുണ്ട്.
ദിവസവേതനക്കാർ, കരാർ തൊഴിലാളികൾ, കാഷ്വൽ തൊഴിലാളികൾ എന്നിവർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണം. ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്തുള്ള വോട്ടർമാരായ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. തുടർച്ചയായി പ്രവർത്തിക്കേണ്ടതോ അല്ലെങ്കിൽ നിർത്തിവെച്ചാൽ വലിയ നഷ്ടമുണ്ടാകാൻ സാധ്യതയുള്ളതോ ആയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, അവധി നൽകാൻ സാധിക്കില്ലെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമ നൽകണം.

