മെക്സിക്കോ സിറ്റി: നീണ്ട 40 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇറാഖ് ഫുട്ബോൾ ടീം ലോകകപ്പിന് യോഗ്യത നേടി (Iraq Qualify for World Cup). മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇറാഖ് തങ്ങളുടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടുന്ന 48-ാമത്തെയും അവസാനത്തെയും ടീമാണ് ഇറാഖ്.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ അലി അൽ ഹമാദിയിലൂടെ ഇറാഖാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മോയിസസ് പാനിയാഗ്വയിലൂടെ ബൊളീവിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഐമാൻ ഹുസൈൻ നേടിയ തകർപ്പൻ ഗോളാണ് ഇറാഖിന് ചരിത്ര വിജയം സമ്മാനിച്ചത്. ഏഷ്യയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ഒൻപതാമത്തെ ടീമാണ് ഇറാഖ്.
ലോകകപ്പിൽ ഗ്രൂപ്പ് ഐ-യിൽ ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവർക്കൊപ്പമാണ് ഇറാഖ് മത്സരിക്കുക. “മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും 4.6 കോടി ജനങ്ങളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്” എന്ന് ഇറാഖ് പരിശീലകൻ ഗ്രഹാം ആർനോൾഡ് പറഞ്ഞു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ഇറാഖ് ഇതിനുമുൻപ് അവസാനമായി കളിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.
Summary: Iraq secured the final spot for the 2026 FIFA World Cup by defeating Bolivia 2-1 in the inter-confederation playoff final in Monterrey, Mexico. This marks Iraq’s return to the World Cup finals after a 40-year hiatus, their last appearance being in 1986.

