വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ് സൈനിക സംഘർഷം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് ശുഭപ്രതീക്ഷ പങ്കുവെച്ചത്.(Iran-US war could be over in two weeks, says Trump)
ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്നും ആ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ അജണ്ടയിലില്ലെന്ന് പ്രസിഡന്റ് ആവർത്തിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു ഔദ്യോഗിക ഉടമ്പടിയോ ഒത്തുതീർപ്പ് കരാറോ നിലവിൽ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഏകപക്ഷീയമായി പിന്മാറാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സ്ഥിരീകരിച്ചു. മസൂദ് പെസഷ്‌കിയാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചു. വരും ആഴ്ചകളിൽ തന്നെ സംഘർഷത്തിന് വിരാമമിടാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ.

