തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts; cautionary instructions)
38°C വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലും, 37°C വരെ പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 36°C വരെ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലും താപനില ഉയർന്നേക്കാം. പകൽ 11 am മുതൽ 3 pm വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ഒ.ആർ.എസ് (ORS) ലായനി, സംഭാരം, ഫ്രഷ് ജ്യൂസുകൾ എന്നിവ ശീലമാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പാദരക്ഷകൾ നിർബന്ധമായും ധരിക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ എന്നിവർ ഉച്ചസമയത്ത് വെയിൽ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകളിൽ അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കണം. കുട്ടികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണം.
കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തണലും വെള്ളവും ഉറപ്പാക്കുക. പാർക്ക് ചെയ്ത കാറുകളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

