പാലക്കാട്: തനിക്കെതിരായ ‘കോമാളി’ പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന നേതാവായ അദ്ദേഹം ക്ഷമാപണം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി പറഞ്ഞു.(Thomas Isaac did not have to apologize, says Ramesh Pisharody)
പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് റീലുകളായി പ്രചരിപ്പിക്കുന്നത്. തന്നെ ‘അര സംഘി’ എന്നല്ലേ വിശേഷിപ്പിച്ചത്, ‘മുഴുവൻ സംഘി’ എന്ന് പറഞ്ഞില്ലല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയമായ ചെളിവാരി എറിയലുകളിൽ നിന്ന് താൻ വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷിനും അന്തരിച്ച ഇന്നസെന്റിനും വേണ്ടി മുൻപ് പ്രചാരണം നടത്തിയിട്ടുണ്ട്. അതെല്ലാം തപ്പിയെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക് നടത്തിയ പരാമർശമാണ് വിവാദമായത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് നേരെയുണ്ടായ ‘കോമാളി’ പരാമർശം വ്യക്തിപരമായ അധിക്ഷേപമാണെന്ന നിലയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഐസക്കിന്റെ വിശദീകരണം.

