പാലക്കാട്: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും വിള്ളൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഷൊർണൂരിൽ നടന്ന ബിജെപി കുടുംബസംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസും ചടങ്ങിൽ സന്നിഹിതനായിരുന്നു.(Blow to Congress in Palakkad, party leader joins BJP)
കോൺഗ്രസിൽ നിന്ന് ഉണ്ടായ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് ജയലക്ഷ്മി വ്യക്തമാക്കി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സ്റ്റോറി ഇട്ടതിനെ ചൊല്ലി തന്നെ അധിക്ഷേപിച്ചുവെന്ന് അവർ ആരോപിച്ചു. ഒരു ഫോട്ടോ പങ്കുവെച്ചതിനും നെറ്റിയിൽ കുറി തൊട്ടതിനും പോലും മോശമായ പെരുമാറ്റമാണ് നേതാക്കളിൽ നിന്ന് ഉണ്ടായതെന്നും ജയലക്ഷ്മി പറഞ്ഞു. തനിക്ക് പിന്നാലെ കൂടുതൽ പേർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വ്യക്തികളെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചുള്ള കോൺഗ്രസിൻ്റെ നിലപാടിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു. നെറികെട്ട രാഷ്ട്രീയമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

