തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു.ഇതിനെതിരെ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി രേഖപ്പെടുത്തി.(Shashi Tharoor against Congress leadership in candidate list)
സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയയിൽ താൻ ഭാഗമല്ലെന്ന് വ്യക്തമാക്കിയ തരൂർ, തീരുമാനങ്ങൾ എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമായിരുന്നു എന്ന് നേതൃത്വത്തെ ഓർമ്മിപ്പിച്ചു. വിജയസാധ്യത മാത്രം നോക്കിയാണ് സീറ്റുകൾ നൽകുന്നതെങ്കിൽ വനിതകളുടെ കഠിനാധ്വാനം പരിഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന വനിതാ സംവരണത്തിലൂടെ ഈ അവഗണനയ്ക്ക് പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിവുള്ള സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. മറ്റ് മുന്നണികളെ അപേക്ഷിച്ച് കോൺഗ്രസ് പട്ടികയിൽ വനിതകൾ കുറവാണെന്നത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസ് പട്ടികയിൽ ഒമ്പത് വനിതകൾ മാത്രമുള്ളപ്പോൾ, മറ്റ് പ്രധാന മുന്നണികൾ കൂടുതൽ വനിതകൾക്ക് അവസരം നൽകിയിട്ടുണ്ട്. ബിജെപി 13 വനിതകളെയും സിപിഎം 10 വനിതകളെയുമാണ് ഇത്തവണ മത്സരരംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ്.

