കോഴിക്കോട്: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ പഞ്ചായത്തുകളിലായി ഏകദേശം 15,000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ, താറാവുകൾ, മറ്റ് വളർത്തുപക്ഷികൾ എന്നിവയെയാണ് ഈ നടപടിക്ക് വിധേയമാക്കുന്നത്.(Bird flu confirmed in Kozhikode, 15,000 birds to be killed)
കഴിഞ്ഞ ദിവസം കോഴിക്കോട് റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി കേസുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ യാതൊരു കാരണവശാലും നേരിട്ട് സ്പർശിക്കരുത്. പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലോ വില്ലേജ് ഓഫീസിലോ വിവരം അറിയിക്കുക. പക്ഷികളുമായി സമ്പർക്കമുണ്ടായവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്. മാംസവും മുട്ടയും നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക. നിലവിൽ മനുഷ്യരിലേക്ക് വൈറസ് പടർന്നതായി റിപ്പോർട്ടുകളില്ല.

