ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത് (Shama Mohamed AICC spokesperson). “നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല” എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിലൂടെ അവർ തന്റെ അതൃപ്തി പരസ്യമാക്കിയത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.
ഇത്തവണ ഒൻപത് സ്ത്രീകൾക്ക് മാത്രമാണ് കോൺഗ്രസ് സീറ്റ് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും വനിതാ പ്രതിനിധ്യം കുറവായിരുന്നുവെന്ന് ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടി. കഴിവുള്ള സ്ത്രീകളെ പാർട്ടി ബോധപൂർവ്വം തഴയുകയാണെന്നും ഇതിൽ വലിയ നിരാശയും സങ്കടവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വിവിധയിടങ്ങളിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് കേന്ദ്ര നേതൃത്വത്തിലുള്ള വനിതാ നേതാവ് തന്നെ രംഗത്തെത്തിയത്.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് ബി.എസ്. അനൂപ്, ആർ.എസ്. അരുൺ രാജ് എന്നീ യുവനേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഷമ മുഹമ്മദിന്റെ പരസ്യ പ്രതികരണം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

