വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ഇറാനിൽ താൻ ആരംഭിച്ച യുദ്ധത്തെ ന്യായീകരിക്കാൻ ചരിത്രപരമായ പേൾ ഹാർബർ ആക്രമണത്തെ കൂട്ടുപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Pearl Harbor Iran attack comparison). ഇറാനെതിരെയുള്ള യുദ്ധപദ്ധതികൾ സഖ്യകക്ഷികളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഞങ്ങൾക്ക് ഒരു സർപ്രൈസ് അറ്റാക്ക് വേണമായിരുന്നു. സർപ്രൈസിനെക്കുറിച്ച് ജപ്പാനേക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത്? പേൾ ഹാർബറിനെക്കുറിച്ച് നിങ്ങളെന്താണ് എന്നോട് പറയാതിരുന്നത്?” എന്നായിരുന്നു ട്രംപിന്റെ പരിഹാസം കലർന്ന മറുപടി.
ഓവൽ ഓഫീസിൽ ട്രംപിനടുത്തിരുന്ന സനേ തകൈച്ചി ഈ പരാമർശം കേട്ട് അമ്പരക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ച, 2,390 അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ 1941-ലെ പേൾ ഹാർബർ ആക്രമണത്തെ നിലവിലെ ഇറാൻ സംഘർഷവുമായി ബന്ധപ്പെടുത്തിയത് നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ആ സന്ദർഭത്തിൽ സംയമനം പാലിച്ചെങ്കിലും ട്രംപിന്റെ പരാമർശം ചരിത്രപരമായ മുറിവുകളെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് നിരീക്ഷകർ കരുതുന്നു.
ട്രംപിന്റെ പരാമർശത്തോടുള്ള പ്രതികരണം ജപ്പാനിലെ തെരുവുകളിൽ സമ്മിശ്രമാണ്. ഇതൊരു തമാശയായി കാണുന്നവരുണ്ടെങ്കിലും, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മുൻനിർത്തി ഇത്തരമൊരു താരതമ്യം നടത്തിയത് ജപ്പാൻ പൗരന്മാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി തകൈച്ചി ട്രംപിനെ പിണക്കാതെ സാഹചര്യം കൈകാര്യം ചെയ്തതിനെ ചിലർ പ്രശംസിക്കുമ്പോൾ, ചരിത്രത്തെ ഇത്തരത്തിൽ ലഘൂകരിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് മറ്റുചിലർ. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ വിവാദം.

