കണ്ണൂർ: തളിപ്പറമ്പ് നിയസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ കോൺഗ്രസിൽ പരസ്യമായ വിമത നീക്കം (Taliparamba Election 2026). കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ ശനിയാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
സിപിഎമ്മിൽ നിന്ന് പുറത്തുവന്ന ഒരാളെ യുഡിഎഫ് സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന പ്രവർത്തകരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്ന് കൊയ്യം ജനാർദ്ദനൻ വ്യക്തമാക്കി.
ഒമ്പത് വർഷം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പത്ത് വർഷം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണ് കൊയ്യം ജനാർദ്ദനൻ. കൂടാതെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലും ജനപ്രതിനിധിയായിരുന്നിട്ടുണ്ട്.
ടി.കെ. ഗോവിന്ദനെതിരെ മത്സരിക്കുമെന്ന സൂചനയുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻ മോഹനും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വിട്ടുവരുന്നവരെ കോൺഗ്രസ് സ്ഥാനാർത്ഥികളായി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
വിമത നീക്കം ശക്തമായതോടെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. പത്രികാ സമർപ്പണത്തിന് ഇനി കുറഞ്ഞ സമയം മാത്രം ബാക്കിനിൽക്കെ യൂത്ത് കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
മണ്ഡലത്തിലെ യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഈ വിമത നീക്കം കാരണമാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കൊയ്യം ജനാർദ്ദനൻ പത്രിക സമർപ്പിക്കുന്നതോടെ തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ സങ്കീർണ്ണമാകും.
Story Summary:
The UDF faces a major internal crisis in the Taliparamba constituency as senior Congress leader and KPCC member Koyyam Janardhanan decided to contest as a rebel candidate against T.K. Govindan, who has UDF backing. Janardhanan, a former DCC General Secretary, will file his nomination on Saturday, citing worker resentment against fielding a former CPM leader. Youth Congress District President Vijin Mohan also expressed dissatisfaction, adding to the tension as the UDF leadership attempts last-minute reconciliation.

