ചാവക്കാട്: വീട്ടിൽ വെച്ച് അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു (Chavakkad Home Birth Death). പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശാസ്ത്രീയമായ ചികിത്സ നൽകാതെ മുഹ്‌സിനയെ വീട്ടിൽ പ്രസവത്തിന് നിർബന്ധിച്ച ഭർത്താവ് എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുണ്ടായ മുറിവുകൾ അണുബാധയേറ്റ് പുഴുവരിച്ച നിലയിലായിരുന്നു. അക്യുപങ്ചർ ചികിത്സകനായ ഇബ്രാഹിം മുഹ്‌സിനയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വീട്ടിലെത്തിയ ബന്ധുക്കൾ മുഹ്‌സിനയുടെ ദയനീയാവസ്ഥ കണ്ട് നിർബന്ധപൂർവ്വം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അണുബാധ ശരീരത്തെ മാരകമായി ബാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായില്ല.
ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ ചികിത്സ നിഷേധിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ഇബ്രാഹിമിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
Story Summary:
Muhsina (37), a native of Chavakkad, died due to severe infections following a home birth facilitated by acupuncture methods. Her husband, Ibrahim, an acupuncture practitioner, allegedly refused to provide medical care even after their newborn died four days after birth. Relatives discovered Muhsina in a critical condition with infected wounds and rushed her to Thrissur Medical College, but she succumbed to her injuries. Chavakkad police have registered a case of unnatural death following a complaint from her relatives.

