തൊടുപുഴ: ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത് അപൂർവ്വമായ ഒരു പേര് പോരാട്ടത്തിനാണ് (Devikulam Election 2026). എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കായി ജനവിധി തേടുന്നത് ‘രാജ’ എന്ന് പേരുള്ളവരോ അല്ലെങ്കിൽ ആ പേരിൽ തുടങ്ങുന്നവരോ ആയ സ്ഥാനാർത്ഥികളാണ്. വോട്ടിംഗ് മെഷീനിൽ പേരും ചിഹ്നവും നോക്കി വോട്ട് ചെയ്യുന്ന വോട്ടർമാരെ ഈ സമാനത കുഴപ്പിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.
അങ്കത്തട്ടിലെ ‘രാജാക്കന്മാർ:
എ. രാജ (എൽ.ഡി.എഫ്): മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയായ എ. രാജ ഇടതുമുന്നണിക്കായി വീണ്ടും അങ്കത്തിനിറങ്ങുന്നു. ദേവികുളം കോടതിയിലെ അഭിഭാഷകനായ ഇദ്ദേഹം കഴിഞ്ഞ തവണ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സംവരണ സംബന്ധമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി വിധി അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം ഇത്തവണയും മത്സരരംഗത്തുള്ളത്.
എഫ്. രാജ (യു.ഡി.എഫ്): കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്ന എഫ്. രാജ മൂന്നാർ ആറ്റുകാട് സ്വദേശിയാണ്. പള്ളിവാസിൽ പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കന്നിയങ്കമാണിത്. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹം ടൂറിസം മേഖലയിൽ സജീവമാണ്.
എസ്. രാജേന്ദ്രൻ (എൻ.ഡി.എ): ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്. രാജേന്ദ്രൻ മുൻപ് സി.പി.എമ്മിന്റെ മുതിർന്ന നേതാവായിരുന്നു. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം എം.എൽ.എയായ ഇദ്ദേഹം, കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ജെ.പിയിൽ ചേർന്നത്. മണ്ഡലത്തിലെ സുപരിചിതനായ മുഖം എന്നത് രാജേന്ദ്രന് അനുകൂല ഘടകമാണ്.
മുന്നണികളുടെ ആശങ്ക:
പേരിലെ ഈ സാമ്യം കാരണം വോട്ടുകൾ മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് മുന്നണികൾ ഭയപ്പെടുന്നു. അതിനാൽ, സ്ഥാനാർത്ഥികളുടെ വോട്ടിംഗ് മെഷീനിലെ ക്രമനമ്പറും ചിഹ്നവും വോട്ടർമാരെ കൃത്യമായി ബോധ്യപ്പെടുത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കാനാണ് മൂന്ന് പാർട്ടികളുടെയും തീരുമാനം.
Story Summary:
The Devikulam Assembly constituency is witnessing a unique contest as all three major fronts have fielded candidates with the name ‘Raja’ or starting with it. LDF’s sitting MLA A. Raja, UDF’s newcomer F. Raja, and NDA’s veteran S. Rajendran (a former CPM MLA) are the key contenders. The similarity in names has raised concerns among political parties about potential voter confusion at the polling booths.

