സൂറത്ത്: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് പണം ലഭിക്കാതിരുന്നിട്ടും അക്കൗണ്ടിൽ നിന്ന് തുക കുറഞ്ഞ സംഭവത്തിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് ലക്ഷങ്ങളുടെ പിഴ. ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, പരാതിക്കാരന് 3,43,800 രൂപയിലധികം നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു (ATM Transaction Failed).
2017-ൽ സൂറത്തിലെ ഉധ്‌നയിൽ നടന്ന സംഭവത്തിലാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കോടതി കണ്ടെത്തിയത്.
2017 ഫെബ്രുവരി 18-ന് പരാതിക്കാരൻ എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. പണം ലഭിച്ചില്ലെങ്കിലും അക്കൗണ്ടിൽ നിന്ന് തുക കുറഞ്ഞതായി സന്ദേശം ലഭിച്ചു.ബാങ്ക് ഓഫ് ബറോഡയുടെ ദുംഭാൽ ബ്രാഞ്ചിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. സിസിടിവി ദൃശ്യങ്ങൾക്കായുള്ള വിവരാവകാശ അപേക്ഷകൾക്കും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് 2017 ഡിസംബറിൽ ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
എടിഎം ഇടപാട് പരാജയപ്പെട്ടാൽ അഞ്ച് ദിവസത്തിനുള്ളിൽ തുക തിരികെ നൽകണമെന്ന ആർബിഐ നിയമം ബാങ്ക് ലംഘിച്ചതായി കോടതി നിരീക്ഷിച്ചു.യഥാർത്ഥ തുകയായ 10,000 രൂപ 9% പലിശ സഹിതം നൽകണം. കൂടാതെ, പണം നൽകാൻ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ നൽകാനും കോടതി ഉത്തരവിട്ടു.
2026 ഫെബ്രുവരി വരെ ഏകദേശം 3,288 ദിവസത്തെ കാലതാമസമാണ് ഉണ്ടായത്. ഇത് പ്രകാരം 3,28,800 രൂപ നഷ്ടപരിഹാരമായി മാത്രം ബാങ്ക് നൽകണം.മാനസിക വിഷമത്തിന് 3,000 രൂപയും കോടതി ചെലവുകൾക്കായി 2,000 രൂപയും അധികമായി നൽകണം.
മറ്റൊരു ബാങ്കിന്റെ (SBI) എടിഎമ്മിലാണ് ഇടപാട് നടന്നതെന്നതിനാൽ ഉത്തരവാദിത്തമില്ലെന്ന ബാങ്ക് ഓഫ് ബറോഡയുടെ വാദം കോടതി തള്ളി. സ്വന്തം ഉപഭോക്താവിന്റെ പരാതി പരിഹരിക്കേണ്ട ബാധ്യത ബാങ്കിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
Story Summary:
A consumer court in Surat ordered Bank of Baroda to pay over ₹3.4 lakh to a customer after a failed ATM transaction from nine years ago. The customer had tried to withdraw ₹10,000 in 2017, but the amount was debited without cash being dispensed. Following RBI rules on failed transactions, the court imposed a daily penalty of ₹100 for the 3,288-day delay, resulting in a total compensation of ₹3,28,800 plus interest and legal costs.

