തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങും (BJP Third List Kerala Election). പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതുവരെയുള്ള രണ്ട് പട്ടികകളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിൽ ബിജെപി ആരെയാകും രംഗത്തിറക്കുക എന്നതിനെച്ചൊല്ലിയുള്ള ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 39 പേരുടെ രണ്ടാം പട്ടികയിൽ ശ്രദ്ധേയരായ പലരും ഇടംപിടിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്നും ജനവിധി തേടും.
ബി. ഗോപാലകൃഷ്ണന് കൊടുങ്ങല്ലൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ഗുരുവായൂരിലേക്ക് മാറ്റി. സിപിഐ വിട്ടെത്തിയ സി.സി. മുകുന്ദന് നാട്ടികയിൽ തന്നെ സീറ്റ് നൽകി. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയാകും. കെ. രഞ്ജിത്ത് ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കും.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ നിശ്ചയിച്ചേക്കും. ഒരു പൊതുസമ്മതനെ കണ്ടെത്താൻ സിപിഎം ജനാധിപത്യ കേരള കോൺഗ്രസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആന്റണി രാജു ഉൾപ്പെടെയുള്ള നേതാക്കളുമായി സിപിഎം ജില്ലാ നേതൃത്വം ചർച്ചകൾ നടത്തി വരികയാണ്. ബിജെപിയും ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ഇരു മുന്നണികളുടെയും നീക്കങ്ങൾ നിരീക്ഷിക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. യുഡിഎഫിനായി സിഎംപിയുടെ സി.പി. ജോണാണ് ഇവിടെ മത്സരിക്കുന്നത്.

