ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി കേരള രാഷ്ട്രീയത്തിൽ പുകഞ്ഞുകൊണ്ടിരുന്ന ‘സുധാകരൻ കടങ്കഥ’യ്ക്ക് ശുഭപര്യവസാനം (K Sudhakaran). താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.
എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സുധാകരൻ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.
“പാർട്ടിയിൽ തുടരും, പ്രവർത്തിക്കും. സ്ഥാനാർത്ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലല്ലോ. പാർട്ടിയെ വെല്ലുവിളിക്കാനില്ല.” “സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്.”- സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലായിടത്തും എനിക്ക് ആളുകളുണ്ട്. അത് പാർട്ടിയെ വെല്ലുവിളിക്കാനല്ല, പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ്.-അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സീറ്റിനായി സുധാകരൻ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായും നേതൃത്വം വഴങ്ങാത്ത പക്ഷം അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ ഉറച്ചുനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം യു.ഡി.എഫ് ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.
കണ്ണൂരിലെ സ്ഥാനാർത്ഥി ആരാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസ് രണ്ടാം പട്ടിക പുറത്തുവരുന്നതോടെ വ്യക്തമാകും.
Story Summary
Senior Congress leader K. Sudhakaran has put an end to rumors of a rebellion by announcing that he will remain loyal to the party and will not contest as an independent candidate. Following a dispute over the Kannur assembly seat, Sudhakaran clarified in Delhi that he respects the High Command’s decision. His decision to stick with the party brings much-needed relief to the UDF ahead of the candidate list release.

