പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things, says Ramesh Pisharody)
സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല ഞാൻ. പാർട്ടി എന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെട്ടു. മുൻ എംഎൽഎമാരായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം, അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ താൻ വിളിച്ചിരുന്നതായി പിഷാരടി പറഞ്ഞു. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണ്. വിധി എന്തുതന്നെയായാലും അദ്ദേഹം അത് നേരിടണം. എന്നാൽ പരാതി പൊലീസിൽ എത്തുന്നതിന് മുൻപേ നടപടിയെടുത്ത ഏക പാർട്ടി കോൺഗ്രസാണ്. ഇതൊരു ആശയങ്ങളുടെ പോരാട്ടമാണെന്ന് താൻ വിശ്വസിക്കുന്നു. ബിജെപിയാണ് മണ്ഡലത്തിലെ മുഖ്യ എതിരാളി. ജനങ്ങളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ അവരുടെ മാനസിക സന്തോഷത്തിനും തന്റെ പ്രവർത്തനങ്ങളിൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. എന്നാൽ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളെ ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും രമേശ് പിഷാരടി വ്യക്തമാക്കി.

