മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നൂർബിന റഷീദ്. വനിതാ ലീഗ് അണികളുടെ വേദനയാണ് താൻ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.(Noorbina Rasheed against the candidate list of Muslim League)
ഇത്തവണ സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്‌ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്ന് നൂർബിന ആരോപിച്ചു. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എന്റെ വ്യക്തിത്വം ഇല്ലാതാകും. സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചല്ല ഞാൻ സംസാരിക്കുന്നത്. ഏത് വലിയ പദവി വാഗ്ദാനം ചെയ്താലും ലീഗിൽ തന്നെ തുടരും, അവർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും വനിതാ ലീഗ് അടിയുറച്ച സംഘടനയാണെന്നും അവർ ഓർമ്മിപ്പിച്ചു. ലീഗ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നൂർബിന റഷീദ് പറഞ്ഞു. പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാതെ തന്നെ തന്റെ പ്രതിഷേധം അറിയിച്ച നൂർബിനയുടെ നിലപാട് ലീഗ് നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്.

