ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡ് ചടങ്ങിലെ ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് ആദരം. കഴിഞ്ഞ വർഷം വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ചടങ്ങിൽ ധർമേന്ദ്രയുടെ പേര് ഉൾപ്പെടുത്തിയെങ്കിലും, പ്രധാന ടെലിവിഷൻ സംപ്രേക്ഷണത്തിൽ അദ്ദേഹത്തിന്റെ പേരോ ചിത്രമോ കാണിച്ചില്ല എന്നത് ആരാധകരിൽ നിരാശയുണ്ടാക്കി (Oscars 2026 Dharmendra In Memoriam). എന്നാൽ ഓസ്കറിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിപുലമായ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ റോബർട്ട് റെഡ്ഫോർഡ്, ഡയാൻ കീറ്റൺ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കായിരുന്നു പ്രധാനമായും ആദരവ് അർപ്പിച്ചത്. എന്നാൽ അക്കാദമി പുറത്തിറക്കിയ സമ്പൂർണ്ണ പട്ടികയിൽ ധർമേന്ദ്രയ്ക്കൊപ്പം മനോജ് കുമാർ, ബി. സരോജാ ദേവി, കോട്ട ശ്രീനിവാസ റാവു തുടങ്ങിയ ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക സിനിമയ്ക്ക് ഇവർ നൽകിയ സംഭാവനകളെ അക്കാദമി ഇതാദ്യമായല്ല ഇത്തരത്തിൽ അംഗീകരിക്കുന്നത്.
2025 നവംബർ 24-നായിരുന്നു 89-ാം വയസ്സിൽ ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഏതാനും ദിവസങ്ങൾക്കകമായിരുന്നു അന്ത്യം. ഈ വർഷം രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച നടനാണ്.

