മിഷിഗൺ: മിഷിഗണിലെ ജൂത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയ വ്യക്തിക്ക് ഹിസ്ബുള്ളയുമായി അടുത്ത ബന്ധമുണ്ടെന്ന അവകാശവാദവുമായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഗസാലിയുടെ സഹോദരനാണ് മിഷിഗണിൽ കൊല്ലപ്പെട്ട അയ്മൻ മുഹമ്മദ് ഗസാലി എന്നാണ് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തുന്നത്.(Michigan synagogue attack, Israeli military says suspect’s brother is Hezbollah commander)
ഹിസ്ബുള്ളയിലെ ‘ബദർ യൂണിറ്റി’ന്റെ ആയുധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇബ്രാഹിം മുഹമ്മദ് ഗസാലിയായിരുന്നുവെന്ന് ഐഡിഎഫ് എക്സിലൂടെ വിശദമാക്കി. ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ട യൂണിറ്റിന്റെ കമാൻഡറായിരുന്നു ഇബ്രാഹിം. അയ്മന്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മാർച്ചിൽ ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ട രണ്ട് സഹോദരന്മാരും ഹിസ്ബുള്ളയുടെ റോക്കറ്റ് യൂണിറ്റിലെ അംഗങ്ങളായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 2011-ൽ ലെബനനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ 41 വയസ്സുകാരനായ അയ്മൻ മുഹമ്മദ് ഗസാലിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മിഷിഗണിലെ സിനഗോഗിലേക്ക് സ്ഫോടക വസ്തുക്കളുമായി ട്രക്ക് ഓടിച്ചു കയറ്റിയത്. ഇയാളുടെ ട്രക്കിന്റെ പിൻഭാഗത്ത് വൻതോതിൽ സ്ഫോടക വസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും ഉണ്ടായിരുന്നു. ആക്രമണത്തിനിടെ ട്രക്കിന് തീപിടിക്കുകയും ചെയ്തു.

