കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.(V Kunhikrishnan announces to contest as an independent in Payyannur)
തന്റെ പോരാട്ടം ഇടതുപക്ഷത്തിന് എതിരല്ലെന്നും മറിച്ച് പാർട്ടിയിലെ അഴിമതിക്കും മാഫിയാ സംഘങ്ങൾക്കുമെതിരെയാണെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥിയായ ടി.ഐ. മധുസൂദനനെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് അപഹരിച്ച ഒരാളെ എങ്ങനെ ഇടതുപക്ഷമായി കാണാൻ കഴിയും എന്ന് അദ്ദേഹം ചോദിച്ചു. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കാൻ താനില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ജനാധിപത്യ ശക്തികളുടെ പിന്തുണ തന്റെ പോരാട്ടത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന അനുഭാവികളുടെ യോഗത്തിലാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.

