കൊൽക്കത്ത: രാജ്യത്ത് എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. ഹൂഗ്ലി ജില്ലയിലെ ഭദ്രകാളി ഹൈസ്കൂളിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് പാനിപൂരി വിതരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വാർത്തയായത്.(Bengal government school turns to golgappas for mid-day meal amid LPG crisis)
ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള പാചകവാതകം ലഭിക്കാതെ വന്നതോടെയാണ് സ്കൂൾ അധികൃതർ പാനിപൂരി വിൽപനക്കാരനെ സ്കൂൾ മുറ്റത്തേക്ക് വിളിച്ചുവരുത്തിയത്. ഓരോ വിദ്യാർത്ഥിക്കും ആറോ ഏഴോ പാനിപൂരി വീതമാണ് വിതരണം ചെയ്തത്. കുട്ടികൾ സന്തോഷത്തോടെ ഇത് സ്വീകരിക്കുന്നുണ്ടെങ്കിലും, സമീകൃതമായ ഉച്ചഭക്ഷണത്തിന് പകരമായി പാനിപൂരി നൽകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ത്യ നേരിടുന്ന എൽപിജി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കൂറ്റൻ ഇന്ത്യൻ കപ്പലുകൾ ഇന്ന് ഗുജറാത്ത് തീരത്തണയും. ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് എന്ന കപ്പൽ ഇന്നും നന്ദാദേവി ചൊവ്വാഴ്ചയും മുന്ദ്ര തുറമുഖത്തെത്തും. ഇന്ത്യയിൽ പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികം എൽപിജി ഉപയോഗിക്കുന്നുണ്ട്. ഇതിൽ 85 ശതമാനവും ഗാർഹിക ആവശ്യങ്ങൾക്കാണ്.

