തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പ്രതിഷേധം.(Poster war in Thrissur Congress, Protest in the name of Save Congress)
തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പതിച്ച പോസ്റ്ററുകളിൽ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തൃശൂർ സീറ്റ് ‘കാശിനുവേണ്ടി വിറ്റു’ എന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം.
ഡിസിസി അധ്യക്ഷനടക്കമുള്ളവർക്കെതിരെയാണ് പോസ്റ്റർ. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും ഇത് പാർട്ടിയെ തകർക്കുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

