കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം കനത്ത തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ചെങ്കിലും യുഡിഎഫിലും കേരള കോൺഗ്രസ് എമ്മിലും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.(Kerala to the polling booth, will Jose K Mani contest in Pala?)
അഞ്ചു സിറ്റിംഗ് എംഎൽഎമാരോടും മത്സരിക്കാൻ കേരള കോൺഗ്രസ് എം നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. പാർട്ടി അധ്യക്ഷൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുമ്പോൾ, അധിക സീറ്റ് നൽകാനാവില്ലെന്ന കർശന നിലപാടിലാണ് സിപിഎം.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. 40-നും 50-നും ഇടയിൽ സ്ഥാനാർത്ഥികളെയായിരിക്കും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഡൽഹിയിൽ ഇന്ന് നിർണ്ണായക യോഗം ചേരും. നിലവിൽ 36 സീറ്റുകളിൽ മാത്രമാണ് ഒറ്റപ്പേരിലേക്ക് ധാരണയായിട്ടുള്ളത്. ബുധനാഴ്ചയോടെ മുഴുവൻ മണ്ഡലങ്ങളിലെയും പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

