കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക ചർച്ചകളിൽ ധാരണയായില്ല. പട്ടാമ്പി കോൺഗ്രസിനും തിരുവമ്പാടി ലീഗിനും തന്നെ നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം.(Assembly elections, Thiruvambady and Pattambi seats are not shared by Congress and Muslim League)
തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകുന്നതിനെതിരെ ലീഗ് ജില്ലാ കമ്മിറ്റിയും പ്രാദേശിക ഘടകങ്ങളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. പട്ടാമ്പി സീറ്റ് ലീഗിന് വിട്ടുനൽകുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷമുണ്ട്. ഇതേത്തുടർന്നാണ് വച്ചുമാറ്റ നീക്കത്തിൽ നിന്ന് നേതാക്കൾ തൽക്കാലം പിന്മാറിയത്.
തിരുവമ്പാടിക്ക് പകരം മലപ്പുറത്തെ തവനൂർ സീറ്റ് വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചു. എന്നാൽ മലപ്പുറത്ത് കോൺഗ്രസ് മത്സരിക്കുന്ന ചുരുക്കം സീറ്റുകളിൽ ഒന്നായ തവനൂർ വിട്ടുനൽകാൻ കെ.പി.സി.സി തയ്യാറായിട്ടില്ല. തവനൂർ കൈവിട്ടാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവമ്പാടിയിൽ ഒരു ക്രൈസ്തവ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ ലീഗിന്റെ ഉറച്ച സീറ്റുകളിൽ ഒന്നായ ഇവിടെ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. നിലവിലെ ധാരണയനുസരിച്ച് കഴിഞ്ഞ തവണത്തെപ്പോലെ 27 സീറ്റുകളിൽ തന്നെ മുസ്ലിം ലീഗ് മത്സരിക്കാനാണ് സാധ്യത.

