ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ഇവർക്കെതിരെ അതിവേഗ വിചാരണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Fake propaganda, 35 people, including 17 Indians, arrested in UAE)
യുഎഇയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും കെട്ടിടങ്ങളും തകർന്ന നിലയിലുള്ള വ്യാജ വീഡിയോകൾ എഐ ഉപയോഗിച്ച് നിർമ്മിച്ച് പ്രചരിപ്പിച്ചു. മറ്റ് രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ യുഎഇയിലേതാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യസുരക്ഷ അട്ടിമറിക്കാനും ശ്രമിച്ചുവെന്നാണ് ഔദ്യോഗിക കുറ്റപത്രം.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ കർശനമായ നിരീക്ഷണത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. യുഎഇ സൈബർ നിയമപ്രകാരം പ്രതികൾക്ക് കുറഞ്ഞത് ഒരു വർഷം വരെ തടവ് ലഭിച്ചേക്കാം. ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കാം.

