മുംബൈ: ബോളിവുഡ് നടൻ അക്ഷയ് ഖന്നയുമായി ജോലി ചെയ്യുന്നത് ഒരു കാലത്ത് തനിക്ക് വലിയ പ്രയാസമായിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ (Farah Khan on Akshaye Khanna). 90-കളിൽ അക്ഷയ് ഖന്ന അഭിനയിക്കുന്ന സിനിമയാണെന്ന് കേട്ടാൽ തന്റെ പക്കൽ ‘ഡേറ്റില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് ഫറ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അക്കാലത്ത് അക്ഷയ് ഖന്നയുടെ പെരുമാറ്റം വളരെ പ്രകോപനപരമായിരുന്നു എന്നാണ് ഫറയുടെ വെളിപ്പെടുത്തൽ.
രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിലാണ് ഫറ പഴയ കാര്യങ്ങൾ പങ്കുവെച്ചത്. “90-കളിൽ അക്ഷയ് ഖന്നയ്‌ക്കൊപ്പം ഒന്നോ രണ്ടോ സിനിമകൾ ചെയ്തപ്പോൾ ഞാൻ ശരിക്കും മടുത്തുപോയി. അന്ന് അദ്ദേഹം സെറ്റിൽ അത്ര നല്ല പെരുമാറ്റമായിരുന്നില്ല. എപ്പോഴും ദേഷ്യത്തിലായിരിക്കും. സാധനങ്ങൾ വലിച്ചെറിയുകയും ഡയലോഗുകളെ പരിഹസിക്കുകയും ചെയ്യുമായിരുന്നു,” ഫറ പറഞ്ഞു.
അന്ന് അദ്ദേഹം തന്റെ മുടി കൊഴിയുന്നതിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെട്ടിരുന്നുവെന്നും അതാകാം അദ്ദേഹത്തെ പ്രകോപിതനാക്കിയിരുന്നതെന്നും ഫറ നിരീക്ഷിച്ചു. മഴയുള്ള രംഗങ്ങളിൽ എപ്പോഴും തൊപ്പി ധരിക്കാൻ അക്ഷയ് നിർബന്ധം പിടിക്കുമായിരുന്നു. എന്നാൽ ഫർഹാൻ അക്തർ സംവിധാനം ചെയ്ത ‘ദിൽ ചാഹ്താ ഹൈ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം പൂർണ്ണമായും മാറി. മുടിയുടെ കാര്യത്തിൽ അദ്ദേഹം സമാധാനപ്പെടുകയും വളരെ കൂൾ ആയ വ്യക്തിയായി മാറുകയും ചെയ്തു. ‘കോയി കഹെ കെഹ്‌താ രഹെ’ എന്ന പാട്ടിൽ അമീർ ഖാനെക്കാളും സൈഫ് അലി ഖാനെക്കാളും മികച്ച രീതിയിൽ അക്ഷയ് ഡാൻസ് ചെയ്തിട്ടുണ്ടെന്നും ഫറ കൂട്ടിച്ചേർത്തു.
അടുത്തിടെ പുറത്തിറങ്ങിയ ആദിത്യ ധർ ചിത്രം ‘ധുരന്ധറിലെ’ റഹ്മാൻ ഡാക്കൈറ്റ് എന്ന ഗ്യാങ്സ്റ്റർ വേഷത്തിലൂടെ വലിയ പ്രശംസയാണ് അക്ഷയ് ഖന്ന നേടുന്നത്. ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനം കണ്ട് താൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചുവെന്നും അലിബാഗിലെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടുവെന്നും ഫറ പറഞ്ഞു. സിനിമയിലെ അനാവശ്യമായ ബഹളങ്ങളിലൊന്നും താല്പര്യമില്ലാത്ത, അഭിനയത്തെ മാത്രം സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഫറ ഖാൻ വ്യക്തമാക്കി.
രൺവീർ സിംഗ് നായകനായ ‘ധുരന്ധർ’ വലിയ ബോക്സ് ഓഫീസ് വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ധുരന്ധർ: ദി റിവഞ്ച്’ മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും.

