വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനരാരംഭിക്കാൻ കപ്പൽ ജീവനക്കാർക്ക് മേൽ സമ്മർദ്ദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടാങ്കർ ജീവനക്കാർ അല്പം ‘ധൈര്യം കാണിക്കണമെന്നും’ കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ സഞ്ചരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്റെ നാവികസേനയെ തങ്ങൾ തകർത്തുകഴിഞ്ഞെന്നും അതിനാൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Trump’s pressure on shipping companies over oil movement in the Strait of Hormuz)
ട്രംപ് കപ്പൽ കമ്പനികൾക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിക്കുമ്പോഴും യാഥാർത്ഥ്യം മറിച്ചാണെന്നാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്. എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ നാവികസേനയുടെ നേരിട്ടുള്ള സംരക്ഷണം നൽകണമെന്ന കമ്പനികളുടെ ആവശ്യം പെന്റഗൺ തള്ളി. കടലിടുക്കിലെ നിലവിലെ സാഹചര്യം അതീവ അപകടകരമാണെന്ന വിലയിരുത്തലിലാണ് പ്രതിരോധ വകുപ്പ്.
യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ 16-ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. പല കപ്പലുകൾക്കും തീപിടിക്കുകയും ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു.

