കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് നിലവിൽ ജയിലിലുള്ളത്.(Attack on Minister Veena George, KSU activists’ bail plea in court today)
നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ഹർജി തലശ്ശേരി കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. വധശ്രമം ഉൾപ്പെടെ ഒൻപതോളം ഗൗരവകരമായ വകുപ്പുകളാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ലക്ഷ്യമിട്ടുവെന്നും ഇതിനായി മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്നും ജനാധിപത്യപരമായ രീതിയിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

