സിഡ്‌നി: ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തിൽ നിന്ന് ഇറാൻ വനിതാ ഫുട്‌ബോൾ ടീമിലെ ഒരംഗം പിന്മാറി (Iranian Women’s Soccer Asylum Australia). നേരത്തെ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് ഒരു താരവും സപ്പോർട്ട് സ്റ്റാഫും കൂടി അഭയത്തിനായി അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ഇതിലൊരാളാണ് ഇപ്പോൾ തീരുമാനം മാറ്റിയത്. താരം സ്വമേധയാ എടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നതായി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പാർലമെന്റിൽ അറിയിച്ചു.
അഭയം തേടിയ താരം ഇറാൻ എംബസിയുമായി ബന്ധപ്പെടുകയും തങ്ങൾ താമസിക്കുന്ന രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തതിനെത്തുടർന്ന് മറ്റ് താരങ്ങളെ സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയതായി മന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് മത്സരത്തിനിടെ ഇറാനിയൻ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താരങ്ങളെ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ‘യുദ്ധകാലത്തെ വഞ്ചകർ’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
സിഡ്‌നി വിമാനത്താവളത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്ന് താരങ്ങളെ മാറ്റി നിർത്തിയാണ് ഓസ്‌ട്രേലിയൻ അധികൃതർ അവർക്കുള്ള നിയമപരമായ ഓപ്ഷനുകളെക്കുറിച്ച് വിശദീകരിച്ചത്. 21 വയസ്സുകാരിയായ സ്‌ട്രൈക്കർ മൊഹദ്ദസെ സോൾഫിയും സപ്പോർട്ട് സ്റ്റാഫ് സെഹ്‌റ സുൽത്താൻ മോഷ്‌കെക്കറും ഫെഡറൽ പോലീസിന്റെ സഹായത്തോടെയാണ് സംഘത്തിൽ നിന്ന് മാറിയത്. എന്നാൽ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി പല താരങ്ങളും ഓസ്‌ട്രേലിയയുടെ വാഗ്ദാനം നിരസിച്ച് മടക്കയാത്ര തിരഞ്ഞെടുത്തു.
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ടീം ഓസ്‌ട്രേലിയയിൽ എത്തിയത്. ടൂർണമെന്റിൽ നിന്ന് പുറത്തായ ടീമിലെ അവശേഷിക്കുന്ന അംഗങ്ങളെ ‘സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും’ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഇറാന്റെ ജനറൽ പ്രോസിക്യൂട്ടർ അറിയിച്ചു. നിലവിൽ കുാലാലംപുർ വഴി ഇറാനിലേക്കുള്ള യാത്രയിലാണ് ടീം അംഗങ്ങൾ.
Summary
An Iranian women’s soccer player who initially sought asylum in Australia has changed her mind and decided to return to Iran. This follows the Australian government granting asylum to five other teammates earlier this week.

