ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ ‘നാരീ ശക്തി’ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. അടുത്ത വർഷം മുതൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാരിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇതുസംബന്ധിച്ച ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.(Center preparing to amend the Women’s Reservation Bill, Kiren Rijiju holds talks with Kharge)
നിലവിലെ നിയമപ്രകാരം മണ്ഡല പുനർനിർണ്ണയത്തിന് ശേഷമേ സംവരണം നടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഭേദഗതി വരുന്നതോടെ ഇതിന് കാത്തുനിൽക്കാതെ തന്നെ സംവരണം നടപ്പിലാക്കാം. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്നെ വനിതാ സംവരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സംവരണം നടപ്പിലാക്കേണ്ട മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കാനാണ് പ്രാഥമിക ധാരണ. ഭേദഗതി ബില്ലിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിനായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തി.

