തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.(The goal now is to fulfill the task assigned by the party, Geetha Gopi against CC Mukundan’s statement)
രണ്ടുതവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ നാട്ടുകാർക്ക് അറിയാമെന്നും ഗീത ഗോപി പറഞ്ഞു. മറ്റൊന്നും അറിയില്ലെന്നും പാർട്ടി ഇതിന് കൃത്യമായ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
സിറ്റിംഗ് എം.എൽ.എ സി.സി. മുകുന്ദനെ മാറ്റി ഗീത ഗോപിയെ മത്സരിപ്പിക്കാനുള്ള സി.പി.ഐ തീരുമാനമാണ് പരസ്യമായ പോരിലേക്ക് നയിച്ചത്. ഗീത ഗോപിക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് മുകുന്ദൻ ഉന്നയിച്ചത്. ഗീത ഗോപിക്ക് സാമ്പത്തിക സ്വാധീനമുണ്ടെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാനുള്ള കഴിവ് പരിഗണിച്ചാണ് സീറ്റ് നൽകിയതെന്നും മുകുന്ദൻ ആരോപിച്ചു.
സി.പി.ഐയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്നും ചേർപ്പ് മണ്ഡലം കമ്മിറ്റി തന്നെ തഴഞ്ഞത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എം.എൽ.എമാർക്കും രണ്ട് ടേം നൽകാറുള്ള പതിവ് തനിക്ക് മാത്രം നിഷേധിച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.

