ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച സൗഹൃദ സന്ദേശത്തെ ട്രംപ് ‘കൊന്നു’ എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി. സംഘർഷം ലഘൂകരിക്കാൻ ഇറാൻ പ്രസിഡന്റ് നൽകിയ സന്ദേശത്തെ അവഗണിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.(Will not leave Trump that easily, says Iran)
ഇറാനെ ആക്രമിക്കാൻ തങ്ങളുടെ മണ്ണ് വിട്ടുനൽകരുതെന്ന് ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടു. അമേരിക്കയെ ഗൾഫ് രാജ്യങ്ങൾ തടയണം. അയൽരാജ്യങ്ങളെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കില്ലെന്ന ധാരണ ട്രംപ് ലംഘിച്ചു. ഇത് തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും, അറാഗ്ചി വ്യക്തമാക്കി.
ശനിയാഴ്ച ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലറിജാനി നിർണ്ണായകമായ ചില അവകാശവാദങ്ങൾ ഉന്നയിച്ചു. നിരവധി അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലായതായി ലറിജാനി അവകാശപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാന്റെ പരമോന്നത നേതാവിനെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയ ട്രംപിനെ ഇസ്ലാമിക് റിപ്പബ്ലിക് വെറുതെ വിടില്ല. വെനസ്വേലയിൽ നടപ്പിലാക്കിയ തന്ത്രങ്ങൾ ഇറാനിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

