പട്ന: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ അതീവ രഹസ്യമായ നീക്കങ്ങളാണ് ബിഹാറിൽ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുന്നതോടെ ബിജെപിയിൽ നിന്നുള്ള നേതാവ് ബിഹാർ മുഖ്യമന്ത്രിയാകും.(Nitish Kumar’s resignation, Did Amit Shah’s strategy succeed?)
മൂന്നാം മോദി സർക്കാരിന് പലപ്പോഴും വെല്ലുവിളിയായിരുന്ന നിതീഷ് കുമാറിനെ സമാധാനപരമായി പദവിയിൽ നിന്ന് മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം കൃത്യമായ പദ്ധതിയാണ് തയ്യാറാക്കിയത്. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഞ്ജയ് ഝാ, വിജയ് കുമാർ ചൗധരി എന്നീ മുതിർന്ന ജെഡിയു നേതാക്കളുമായാണ് അമിത് ഷാ പ്രാഥമിക ചർച്ചകൾ നടത്തിയത്. നിതീഷ് കുമാറിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ, സെപ്റ്റംബർ വരെ കാത്തിരിക്കാതെ മാറ്റം വേണമെന്ന് ബിജെപി നിലപാടെടുത്തു.
ആദ്യം നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിർദ്ദേശമാണ് ബിജെപി മുന്നോട്ടുവെച്ചത്. എന്നാൽ ജെഡിയുവിനുള്ളിലെ ഒരു വിഭാഗം ഇതിനെ എതിർത്തു. തുടർന്ന് നടന്ന ചർച്ചകളിലാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുക എന്ന ധാരണയിലെത്തിയത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിഹാറിൽ മുഖ്യമന്ത്രി പദം: ബിജെപിക്ക് ലഭിക്കും. ജെഡിയുവിന് എട്ട് മന്ത്രിസ്ഥാനങ്ങൾ കൂടി അധികമായി നൽകും.
രാഷ്ട്രീയ പ്രവേശനത്തിന് മകൻ നിഷാന്ത് ആദ്യം വിമുഖത കാട്ടിയെങ്കിലും പിന്നീട് വഴങ്ങി. മകൻ നിഷാന്ത് ബിഹാർ മന്ത്രിസഭയിൽ അംഗമായേക്കും.

